Australian Capital Territory

ഗ്രേറ്റ് ബാരിയർ റീഫിന് ആശ്വാസം; വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക പട്ടികയിലില്ല

യുനെസ്കോയുടെ കരട് തീരുമാനത്തെ സ്വാഗതം ചെയ്ത അസിസ്റ്റന്റ് ടൂറിസം മന്ത്രി നിറ്റ ഗ്രീൻ, റീഫ് സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കിയ നടപടികൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് പ്രതികരിച്ചു.

Safvana Jouhar

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ആവർത്തിച്ചുണ്ടാകുന്ന പവിഴപ്പുറ്റുകളുടെ നിറം മങ്ങൽ (കോറൽ ബ്ലീച്ചിംഗ്) തുടരുന്നതിനിടയിലും, ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിനെ വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന കരട് തീരുമാനവുമായി യുനെസ്കോ. ഈ തീരുമാനത്തോടെ ഓസ്ട്രേലിയൻ സർക്കാരിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ റീഫ് ഉൾപ്പെട്ടാൽ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സർക്കാർ വർഷങ്ങളായി പ്രകടിപ്പിച്ചിരുന്നു.

ഓസ്ട്രേലിയയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം 9 ബില്യൺ ഓസ്ട്രേലിയൻ ഡോളറിലധികം സംഭാവന ചെയ്യുന്ന ഗ്രേറ്റ് ബാരിയർ റീഫ്, വർഷംതോറും 20 ലക്ഷത്തിലധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രമാണ്.യുനെസ്കോയുടെ കരട് തീരുമാനത്തെ സ്വാഗതം ചെയ്ത അസിസ്റ്റന്റ് ടൂറിസം മന്ത്രി നിറ്റ ഗ്രീൻ, റീഫ് സംരക്ഷണത്തിനായി സർക്കാർ നടപ്പാക്കിയ നടപടികൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് പ്രതികരിച്ചു. ഏകദേശം 2,400 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിൽ 400-ലധികം പവിഴ ഇനങ്ങളും 1,500-ലധികം മത്സ്യ ഇനങ്ങളും ആവാസമാക്കുന്നുണ്ട്. എന്നാൽ, സമുദ്രജലത്തിന്റെ താപനില ഉയരുന്നതിനെ തുടർന്ന് പവിഴപ്പുറ്റുകളിൽ വ്യാപകമായി കോറൽ ബ്ലീച്ചിംഗ് സംഭവിക്കുന്നതും കാലാവസ്ഥാ വ്യതിയാനം ഈ അപൂർവ ആവാസവ്യവസ്ഥയ്ക്ക് ഇപ്പോഴും ഗുരുതര ഭീഷണിയായി തുടരുന്നതുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

SCROLL FOR NEXT