കാൻബറ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള പുതിയ ആപ്പിളുകളുടെ ഇറക്കുമതി ആരംഭിക്കാനുള്ള നടപടികൾ വേഗത്തിലായതോടെ കടുത്ത ആശങ്കയിലായി ഓസ്‌ട്രേലിയൻ ആപ്പിൾ കർഷകർ. പതിറ്റാണ്ടുകൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിൽ 2022-ൽ തത്വത്തിൽ അനുമതി ലഭിച്ച കരാറിന്റെ അന്തിമ ജൈവസുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഇരുരാജ്യങ്ങളും ചർച്ചകൾ പുനരാരംഭിച്ചതാണ് പുതിയ നീക്കങ്ങൾക്ക് കാരണം. നിലവിൽ ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്ന ആപ്പിളിന്റെ 99 ശതമാനവും തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നതാണ്.
യുഎസിൽ വൻതോതിൽ മിച്ചം വന്ന ആപ്പിൾ ഓസ്‌ട്രേലിയൻ വിപണിയിലെത്തുന്നത് പ്രാദേശിക കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ആപ്പിൾ ആൻഡ് പിയർ ഓസ്‌ട്രേലിയ ലിമിറ്റഡ് (APAL) മുന്നറിയിപ്പ് നൽകി. ഇതിലും ഉപരിയായി, യുഎസിലെ മരങ്ങളിൽ വ്യാപകമായ 'ഫയർ ബ്ലൈറ്റ്' (Fire blight) ബാക്ടീരിയ രോഗവും മറ്റ് വിദേശ കീടങ്ങളും ഓസ്‌ട്രേലിയൻ തോട്ടങ്ങളിലേക്ക് കടക്കുമെന്ന ഭയത്തിലാണ് കർഷകർ. രാജ്യത്തെ ആപ്പിൾ ഉൽപാദനത്തിന്റെ പകുതിയോളം നടക്കുന്ന വിക്ടോറിയയിലെ ഗോൾബേൺ, മറെ താഴ്‌വരകളെ ഈ രോഗബാധ പൂർണ്ണമായും തകർക്കുമെന്ന് കൃഷി ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടുന്നു.