കാൻബറ: ജൈവസുരക്ഷാ ആശങ്കകളെത്തുടർന്ന് വിയറ്റ്നാമിൽ നിന്നുള്ള പുതിയ ബബ്ലൂസ് നാരങ്ങ (Pomelo fruit) ഇറക്കുമതിക്ക് ആറുമാസത്തെ താത്കാലിക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. വർഷങ്ങൾ നീണ്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ഏപ്രിലിൽ മാത്രമാണ് വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിക്ക് ഓസ്‌ട്രേലിയൻ ഭരണകൂടം അനുമതി നൽകിയിരുന്നത്. എന്നാൽ രാജ്യത്തേക്ക് എത്തിയ ചില ചരക്കുകളിൽ വിദേശ കീടങ്ങളുടെയും രോഗങ്ങളുടെയും ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് കൃഷി, വനം, മത്സ്യബന്ധന വകുപ്പ് (DAFF) നടപടി സ്വീകരിച്ചത്.
വിയറ്റ്നാമിൽ നടത്തിയ പരിശോധനയിൽ വ്യാപാര കരാറിലെ ജൈവസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിയറ്റ്നാം വീഴ്ച വരുത്തിയതായി ഓസ്‌ട്രേലിയൻ അധികൃതർ കണ്ടെത്തി. വിലക്കോടെ അതിർത്തിയിലെത്തിയ ബാധിത പഴങ്ങൾ തിരിച്ചയക്കുകയോ ഇറക്കുമതിക്കാരുടെ ചെലവിൽ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 1.2 ബില്യൺ ഡോളർ മൂല്യമുള്ള ഓസ്‌ട്രേലിയൻ സിട്രസ് കാർഷിക മേഖലയെ വിദേശ കീടബാധകളിൽ നിന്ന് സംരക്ഷിക്കാൻ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് വ്യവസായ സംഘടനയായ സിട്രസ് ഓസ്‌ട്രേലിയ വ്യക്തമാക്കി.