കാൻബറ: ഓസ്‌ട്രേലിയയുടെ പ്രശസ്തമായ 'വർക്കിംഗ് ഹോളിഡേ മേക്കർ'വിസകളുടെ അപേക്ഷാ പ്രക്രിയയിൽ കാലതാമസം നേരിടുന്നതായി സ്ഥിരീകരിച്ച് സർക്കാർ. വിസ പ്രോസസ്സിംഗ് നിലച്ചിട്ടില്ലെന്നും എന്നാൽ മുൻപത്തെ അപേക്ഷിച്ച് വേഗത കുറച്ചിട്ടുണ്ടെന്നും ആഭ്യന്തര-കുടിയേറ്റ വകുപ്പ് മന്ത്രി ടോണി ബർക്ക് സിഡ്‌നിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സബ്‌ക്ലാസ് 417 , സബ്‌ക്ലാസ് 462 വിസകൾക്ക് അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതാണ് പരിശോധനകൾ വൈകാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ വിസ ലഭിച്ചതായി രേഖാമൂലമുള്ള സ്ഥിരീകരണം കിട്ടുന്നതുവരെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യരുതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോം അഫയേഴ്സ് മുന്നറിയിപ്പ് നൽകി. കൂടാതെ, സബ്‌ക്ലാസ് 462 കാറ്റഗറിയിൽ ആദ്യമായി അപേക്ഷിക്കുന്ന 24 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വാർഷിക ക്വാട്ട താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് . ജൂലൈ 1 മുതൽ ആദ്യ വർക്കിംഗ് ഹോളിഡേ വിസ ഫീസ് 840 ഓസ്‌ട്രേലിയൻ ഡോളറായും രണ്ടും മൂന്നും തവണ അപേക്ഷിക്കുന്നവർക്ക് 1,000 ഡോളറായും വർദ്ധിപ്പിച്ചിട്ടുമുണ്ട്. രാജ്യത്തെ സമഗ്ര കുടിയേറ്റ നയം സർക്കാർ പുനരവലോകനം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.