കെയ്ൻസ്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 432 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സടിച്ചു. ഹെഡ് 103 പന്തില്‍ 142 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ മാര്‍ഷ് 106 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായി. 55 പന്തില്‍ 118 റണ്‍സടിച്ച് കന്നി ഏകദിന സെഞ്ചുറി നേടിയ ഗ്രീന്‍ ഓസീസ് താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കി. 118 റണ്‍സെടുത്ത ഗ്രീനിനൊപ്പം 50 റണ്‍സുമായി അലക്സ് ക്യാരിയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡ്-മിച്ചല്‍ മാര്‍ഷ് സഖ്യം 34.1 ഓവറില്‍ 250 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ മാര്‍ഷും മടങ്ങിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 82 പന്തില്‍ 164 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഗ്രീനും ക്യാരിയും ചേര്‍ന്ന് ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗ്രീന്‍ എട്ട് സിക്സും ആറ് ഫോറും പറത്തിയപ്പോള്‍ ട്രാവിസ് ഹെഡ് 17 ഫോറും അഞ്ച് സിസ്കും പറത്തിയാണ് 103 പന്തില്‍ 142 റണ്‍സടിച്ചത്. മിച്ചല്‍ മാര്‍ഷ് ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് 100 റണ്‍സടിച്ചത്.
ഏകദിനങ്ങളില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 47 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി തികച്ച ഗ്രീന്‍ ഓസ്ട്രേലിയക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും അടിച്ചെടുത്തു. 40 പന്തില്‍ സെഞ്ചുറി അടിച്ച ഗ്ലെന്‍ മാക്സവെല്ലാണ് വേഗമേറിയ ഏകദിന സെഞ്ചുറി നേടി ഓസീസ് താരം.