കാൻബറ: പശ്ചിമേഷ്യൻ സംഘർഷം മൂലം ഇന്ധനലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിൽ, പെട്രോളിലെ സൾഫറിന്റെ അളവ് സംബന്ധിച്ച കർശന നിയന്ത്രണങ്ങളിൽ 60 ദിവസത്തേക്ക് കേന്ദ്ര സർക്കാർ ഇളവ് വരുത്തി. കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കിയ കർശനമായ സൾഫർ പരിധി (10 ppm) ആണ് താൽക്കാലികമായി മാറ്റിയത്. ഇതോടെ സാധാരണ കയറ്റുമതി ചെയ്യുന്ന ഇന്ധനം ആഭ്യന്തര വിപണിയിലേക്ക് എത്തിക്കാൻ സാധിക്കും. ഈ നീക്കത്തിലൂടെ പ്രതിമാസം 100 ദശലക്ഷം ലിറ്റർ അധിക ഇന്ധനം വിപണിയിലെത്തിക്കാനാകുമെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ അറിയിച്ചു.
രാജ്യത്ത് ഇന്ധനക്ഷാമം നിലവിലില്ലെന്നും എന്നാൽ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടുന്നത് (Panic Buying) പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ഓസ്‌ട്രേലിയയിൽ 36 ദിവസത്തേക്കുള്ള പെട്രോളും 32 ദിവസത്തേക്കുള്ള ഡീസലും ശേഖരത്തിലുണ്ട്. കോവിഡ് കാലത്ത് ടോയ്‌ലറ്റ് പേപ്പറിനായി ഉണ്ടായ തിരക്ക് പോലെ ഇന്ധനത്തിനായി ഓടരുതെന്നും സാധാരണ നിലയിൽ വാങ്ങുന്നത് തുടരണമെന്നും പെട്രോളിയം മാർക്കറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം, സംഘർഷത്തിന്റെ മറവിൽ ഇന്ധനവില അമിതമായി വർദ്ധിപ്പിക്കുന്ന റീട്ടെയിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ കൺസ്യൂമർ വാച്ച്‌ഡോഗ് (ACCC) മുന്നറിയിപ്പ് നൽകി. സിഡ്‌നി, മെൽബൺ തുടങ്ങിയ നഗരങ്ങളിൽ ലിറ്ററിന് 220 സെന്റ് എന്ന നിരക്കിലാണ് നിലവിൽ പെട്രോൾ വില. ഉപഭോക്താക്കൾ ഇന്ധനവില താരതമ്യം ചെയ്യുന്ന ആപ്പുകൾ ഉപയോഗിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്നും എസിസിസി കമ്മീഷണർ അന്ന ബ്രേക്കി വ്യക്തമാക്കി.