സിഡ്‌നി: ആറാഴ്ചത്തെ തുടർച്ചയായ വർദ്ധനവിന് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ധന ചിലവുകൾ കുറഞ്ഞു തുടങ്ങിയതായി വെസ്റ്റ്പാക് ബാങ്കിന്റെ (Westpac DataX) പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ ഉപഭോക്താക്കളുടെ ഇന്ധന ചിലവിൽ 3.8 ശതമാനം കുറവുണ്ടായി. അതിന് മുൻപത്തെ ആഴ്ചയിൽ ഇത് 17.9 ശതമാനമായിരുന്നു. ഇതോടെ ഇന്ധനക്ഷാമം ഭയന്ന് കിലോമീറ്ററുകളോളം ക്യൂ നിന്ന കൗമാരക്കാരും കുടുംബങ്ങളും പഴയ രീതിയിലേക്ക് മടങ്ങിത്തുടങ്ങി.
ഇന്ധനവിലയിലുണ്ടായ ഈ ആശ്വാസത്തിന് പ്രധാന കാരണം ഫെഡറൽ സർക്കാർ ഇന്ധന എക്സൈസ് തീരുവയിൽ വരുത്തിയ കുറവാണ്. ലിറ്ററിന് 32 സെന്റ് വരെ ഇളവ് ലഭിച്ചത് സാധാരണക്കാരുടെ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി. യുദ്ധം തുടങ്ങിയ സമയത്ത് ജനങ്ങൾ ടാങ്ക് നിറയ്ക്കാനും മറ്റും അനാവശ്യമായി തിടുക്കം കാട്ടിയിരുന്നെങ്കിൽ, ഇപ്പോൾ വില കുറയുന്ന സൂചന ലഭിച്ചതോടെ അത്തരം മുൻകരുതൽ നടപടികളിൽ നിന്ന് യാത്രക്കാർ പിന്നോട്ട് പോയി.
ഒരു തവണ പെട്രോൾ അടിക്കാൻ ശരാശരി ചിലവാക്കുന്ന തുക 59.21 ഡോളറായി വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഇന്ധനം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മെട്രോ നഗരങ്ങളേക്കാൾ പ്രാദേശിക മേഖലകളിൽ (Regional Areas) താമസിക്കുന്നവർക്കാണ് ഇന്ധനത്തിനായി ഇപ്പോഴും കൂടുതൽ ചിലവ് വരുന്നത്. എങ്കിലും വരും ആഴ്ചകളിൽ വില വീണ്ടും കുറയുമെന്നും വിപണി ശാന്തമാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.