WTO 
Australia

ഇന്ത്യയുടെ കരിമ്പ് സബ്‌സിഡിക്കെതിരെ വീണ്ടും ഓസ്‌ട്രേലിയ;ഡബ്ല്യുടിഒയിൽ കടുത്ത സമ്മർദ്ദവുമായി നീക്കം

ഇന്ത്യയ്‌ക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ടല്ല മറിച്ച് വിശദീകരണം തേടിയാണ് ഓസ്‌ട്രേലിയ നിലവിൽ കത്തയച്ചിട്ടുള്ളത്

Elizabath Joseph

ന്യൂഡൽഹി: ഇന്ത്യ കരിമ്പ് കർഷകർക്ക് നൽകുന്ന താങ്ങുവിലയും വിപണി സഹായങ്ങളും അനുവദനീയമായ പരിധി ലംഘിച്ചെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) സമ്മർദ്ദം ശക്തമാക്കി ഓസ്‌ട്രേലിയ. 2018-19 മുതൽ 2024-25 വരെയുള്ള കാലയളവിൽ ഇന്ത്യ നൽകിയ വിപണി വില പിന്തുണ ഡബ്ല്യുടിഒ നിഷ്കർഷിക്കുന്ന 10 ശതമാനം പരിധിയേക്കാൾ വളരെ കൂടുതലാണെന്നാണ് ഓസ്‌ട്രേലിയയുടെ വാദം. ഡബ്ല്യുടിഒയുടെ കാർഷിക സമിതിക്ക് നൽകിയ ഔദ്യോഗിക പരാതിയിൽ, 2024-25 ൽ മാത്രം ഇന്ത്യ 1.52 ലക്ഷം കോടി രൂപയുടെ സബ്‌സിഡി നൽകിയെന്നും ഇത് ഉത്പാദന മൂല്യത്തിന്റെ 90 മുതൽ 95 ശതമാനം വരെ വരുമെന്നും ഓസ്‌ട്രേലിയ ആരോപിക്കുന്നു.

ഇന്ത്യയ്‌ക്കെതിരെ ഉടനടി നടപടി ആവശ്യപ്പെട്ടല്ല മറിച്ച് വിശദീകരണം തേടിയാണ് ഓസ്‌ട്രേലിയ നിലവിൽ കത്തയച്ചിട്ടുള്ളത്. എന്നാൽ, സബ്‌സിഡി കണക്കാക്കാൻ 1986–88 കാലഘട്ടത്തിലെ അടിസ്ഥാന വില ഉപയോഗിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിർത്തു. പതിറ്റാണ്ടുകൾക്ക് മുൻപുള്ള നിരക്കുകൾ വെച്ച് ഇന്നത്തെ കാർഷിക സഹായങ്ങൾ വിലയിരുത്തുന്നത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും, ഈ അടിസ്ഥാന വർഷം പരിഷ്കരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. നേരത്തെയും ബ്രസീലിനും ഗ്വാട്ടിമാലയ്ക്കുമൊപ്പം കരിമ്പ് കയറ്റുമതി സബ്‌സിഡിക്കെതിരെ ഓസ്‌ട്രേലിയ ഡബ്ല്യുടിഒയെ സമീപിച്ചിരുന്നെങ്കിലും, ഇന്ത്യ അപ്പീൽ നൽകിയതോടെ ആ വിധി പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.

SCROLL FOR NEXT