സിഡ്നി: ഇറാനിയൻ അംബാസഡറെ പുറത്താക്കി ഓസ്‌ട്രേലിയ. ഓസ്ട്രേലിയൻ മണ്ണിൽ നടന്ന രണ്ട് സെമിറ്റിക് വിരുദ്ധ ആക്രമണങ്ങളുമായി ഇറാനെ ബന്ധിപ്പിക്കുന്ന കാര്യങ്ങൾ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഓസ്ട്രേലിയൻ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഓർഗനൈസേഷൻ (ASIO) കണ്ടെത്തിയതിനെത്തുടർന്നാണ് ഓസ്ട്രേലിയ ഇറാനിയൻ അംബാസഡറെ പുറത്താക്കിയത്.
സിഡ്‌നിയിലും മെൽബണിലും ജൂത സമൂഹത്തിനെതിരെ രണ്ട് ആക്രമണങ്ങൾ ടെഹ്‌റാൻ ആസൂത്രണം ചെയ്‌തതായി ആരോപിച്ചാണ് ഓസ്‌ട്രേലിയ ചൊവ്വാഴ്ച ഇറാൻ അംബാസഡറെ പുറത്താക്കുന്നതായി അറിയിച്ചത്. ചൊവ്വാഴ്ച ഓസ്‌ട്രേലിയയിലെ കാൻബറയിലുള്ള പാർലമെന്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ASIO ഡയറക്ടർ ജനറൽ മൈക്ക് ബർഗസും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
ഇറാൻ അംബാസഡറിനും മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കും രാജ്യം വിടാൻ ഓസ്ട്രേലിയ ഏഴ് ദിവസത്തെ സമയം നൽകി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഒരു അംബാസഡറെ പുറത്താക്കിയ ആദ്യ സംഭവമാണിതെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നിഗമനത്തിലെത്താൻ ആവശ്യമായ വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങൾ എഎസ്ഐഒ ശേഖരിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ രണ്ടെണ്ണമെങ്കിലും ഇറാൻ നിർദ്ദേശിച്ചു. ഇറാൻ തങ്ങളുടെ പങ്കാളിത്തം മറച്ചുവെക്കാൻ ശ്രമിച്ചു, പക്ഷേ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് ASIO വിലയിരുത്തുന്നു