ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത് 
Australia

ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്; സിംബാബ്‌വെയും ശ്രീലങ്കയും സൂപ്പർ 8-ൽ

ഈ ഗ്രൂപ്പിൽ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

Elizabath Joseph

പല്ലെക്കലെയിൽ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന സിംബാബ്‌വെ-അയർലൻഡ് മത്സരം ഒരു പന്ത് പോലും എറിയാനാകാതെ മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കിട്ടു. ഈ ഫലത്തോടെ അഞ്ച് പോയിന്റുകൾ നേടിയ സിംബാബ്‌വെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിൽ നിന്ന് നിലവിൽ മൂന്ന് പോയിന്റുള്ള ഓസ്‌ട്രേലിയക്ക് ഇനി വരാനിരിക്കുന്ന ഒമാനെതിരായ മത്സരത്തിൽ വിജയിച്ചാലും പരമാവധി നാല് പോയിന്റ് മാത്രമേ നേടാനാകൂ. ഇതോടെ മിച്ചൽ മാർഷ് നയിക്കുന്ന മുൻ ലോക ചാമ്പ്യന്മാർക്ക് ടൂർണമെന്റിൽ നിന്ന് മടങ്ങേണ്ടി വരുമെന്ന് ഉറപ്പായി. ഈ ഗ്രൂപ്പിൽ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ഓസ്‌ട്രേലിയയുടെ നില പരുങ്ങലിലായത്. ശ്രീലങ്കൻ സ്പിന്നർ ദുഷൻ ഹേമന്തയുടെ പന്തിലെ മികവും പതും നിസ്സങ്കയുടെ തകർപ്പൻ സെഞ്ചുറിയും (52 പന്തിൽ 100) ഓസ്‌ട്രേലിയയെ തകർത്തു. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ നേടിയ ജയം മാത്രമാണ് ഈ ടൂർണമെന്റിൽ കംഗാരുക്കൾക്ക് ആശ്വസിക്കാനുള്ളത്. സിംബാബ്‌വെയോടും പരാജയപ്പെട്ടത് അവർക്ക് കനത്ത തിരിച്ചടിയായി. അയർലൻഡും ഒമാനും ഈ ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പ് ബിയിൽ നിന്നുള്ള ഓസ്‌ട്രേലിയയുടെ സൂപ്പർ 8 സാധ്യതകൾ പല സമവാക്യങ്ങളെയും ആശ്രയിച്ചായിരുന്നു. അയർലൻഡ് സിംബാബ്‌വെയെ തോൽപ്പിക്കുകയും, ഓസ്‌ട്രേലിയ വലിയ മാർജിനിൽ ഒമാനെ കീഴടക്കുകയും, പിന്നീട് ശ്രീലങ്ക സിംബാബ്‌വെയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാൽ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടത് സിംബാബ്‌വെയ്ക്ക് തുണയാകുകയും ഓസ്‌ട്രേലിയയുടെ പ്രതീക്ഷകൾ തകർക്കുകയും ചെയ്തു. ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ ഇതിനകം സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞു.

SCROLL FOR NEXT