ചൈന ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ബീഫ് ഇറക്കുമതിക്കു മേൽ അധിക തീരുവ ചുമത്താനുള്ള തീരുമാനത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ നിരാശ പ്രകടിപ്പിച്ചു. ഈ നടപടി ഇരുരാജ്യങ്ങൾക്കിടയിലെ ഒരു ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം മൂല്യമുള്ള വ്യാപാരത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും വ്യവസായ സംഘടനകൾ നൽകിയിട്ടുണ്ട്.
നിശ്ചിത പരിധിയെ മറികടക്കുന്ന ബീഫ് ഇറക്കുമതിക്കാണ് ബ്രസീൽ, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ചൈന 55 ശതമാനം അധിക തീരുവ ചുമത്തുന്നത്. അടുത്ത മൂന്ന് വർഷത്തേക്കാണ് ഈ നടപടി പ്രാബല്യത്തിൽ വരിക. ഇതോടൊപ്പം, ബീഫുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയ–ചൈന സ്വതന്ത്ര വ്യാപാര കരാറിലെ ചില വകുപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ചൈന അറിയിച്ചു.
ഈ തീരുമാനത്തിൽ നിരാശയുണ്ടെന്ന് ഓസ്‌ട്രേലിയൻ വ്യാപാരമന്ത്രി ഡോൺ ഫാരൽ പറഞ്ഞു. ഓസ്‌ട്രേലിയൻ ബീഫ് ചൈനയുടെ ആഭ്യന്തര ബീഫ് മേഖലയ്ക്ക് ഭീഷണിയല്ലെന്നും സ്വതന്ത്ര വ്യാപാര കരാർ പങ്കാളിയെന്ന നിലയിൽ ഓസ്‌ട്രേലിയക്ക് ബഹുമാനം ലഭിക്കണമെന്നും ചൈനയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകോത്തര ഗുണമേന്മയുള്ള ഓസ്‌ട്രേലിയൻ ബീഫിന് ആഗോളതലത്തിൽ വലിയ ആവശ്യമുണ്ടെന്നും വ്യവസായത്തെ സർക്കാർ പിന്തുണക്കുമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയ്ക്ക് ശേഷം ചൈനയാണ് ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി വിപണി. പുതിയ ചട്ടങ്ങൾ പ്രകാരം 2026-ൽ ഓസ്‌ട്രേലിയയ്ക്ക് ഏകദേശം രണ്ട് ലക്ഷം ടൺ ബീഫ് കയറ്റുമതി പരിധിയുണ്ടാകും.
അടുത്ത കാലത്തായി ചൈനയിൽ ബീഫ് വില കുറഞ്ഞുവരുന്നതായും അതിന് കാരണം അതിരുകടന്ന വിതരണവും സാമ്പത്തിക മന്ദഗതിയും ആണെന്നും വിദഗ്ധർ പറയുന്നു. അതേസമയം, ബ്രസീൽ, അർജന്റീന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബീഫ് ഇറക്കുമതി കുത്തനെ വർധിച്ചിട്ടുണ്ട്. ഇതാണ് ചൈനയുടെ ആഭ്യന്തര ബീഫ് മേഖലയ്ക്ക് നാശം വരുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ബെയ്ജിംഗ് അറിയിച്ചു.
ഓസ്‌ട്രേലിയൻ മീറ്റ് ഇൻഡസ്ട്രി കൗൺസിൽ പുതിയ നിയന്ത്രണങ്ങൾ കഴിഞ്ഞ 12 മാസത്തേക്കാൾ ഏകദേശം മൂന്നിലൊന്ന് വരെ ബീഫ് കയറ്റുമതി കുറയ്ക്കാൻ ഇടയാക്കുമെന്നും ഇത് ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള വ്യാപാര നഷ്ടമുണ്ടാക്കുമെന്നും വ്യക്തമാക്കി. ഈ തീരുവകൾ ചൈനയിലേക്കുള്ള വ്യാപാര പ്രവാഹത്തെ ഗുരുതരമായി ബാധിക്കുമെന്നും ചൈനീസ് ഉപഭോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഓസ്‌ട്രേലിയൻ ബീഫ് ലഭ്യമാകുന്നത് പരിമിതപ്പെടുത്തുമെന്നും കൗൺസിൽ മുന്നറിയിപ്പ് നൽകി.