യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ ഓസ്‌ട്രേലിയയിൽ വരും ആഴ്ചകളിൽ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ ഇന്ധനവില വർദ്ധിച്ചിട്ടുണ്ടെങ്കിലും, വിതരണ ശൃംഖലയിലെ സ്റ്റോക്ക് ഉള്ളതിനാൽ വലിയ ക്ഷാമം ഇതുവരെ പ്രകടമായിട്ടില്ല. എന്നാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് ഏഷ്യൻ വിപണികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കാവശ്യമായ പെട്രോൾ, ഡീസൽ എന്നിവയുടെ 80 ശതമാനവും ദക്ഷിണ കൊറിയ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ദക്ഷിണ കൊറിയയും സിംഗപ്പൂരും തങ്ങളുടെ ആഭ്യന്തര ആവശ്യങ്ങൾക്കായി എണ്ണ മാറ്റിവെക്കുന്നതോടെ ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി കുറയാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില എണ്ണക്കപ്പലുകൾ യാത്ര റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ടെന്ന് ഊർജ്ജ മന്ത്രി ക്രിസ് ബോവൻ സ്ഥിരീകരിച്ചു. ഇറാഖിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് യുദ്ധസാഹചര്യം കാരണം ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ സമയം എടുക്കുന്നതും ഇൻഷുറൻസ് ചെലവ് വർദ്ധിക്കുന്നതും ഇന്ധനവില ഇനിയും ഉയരാൻ കാരണമാകും. ഏപ്രിൽ പകുതി വരെ മാത്രമാണ് നിലവിൽ ഇന്ധന ലഭ്യത ഉറപ്പുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
പ്രതിസന്ധി മറികടക്കാൻ അമേരിക്കയിൽ നിന്നും പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നും എണ്ണ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഉയർന്ന ഗതാഗതച്ചെലവ് വെല്ലുവിളിയാണ്. കൂടാതെ, അമേരിക്ക ഇന്ധന കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ അത് ഓസ്‌ട്രേലിയയെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിലവിൽ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന കയറ്റുമതി നിരോധനം ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വരും മാസങ്ങളിൽ ഓസ്‌ട്രേലിയയിലെ വിമാനയാത്രാ നിരക്കുകളും നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയർന്നേക്കാം.