കാൻബറ: പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും തത്സമയം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഓസ്‌ട്രേലിയ വികസിപ്പിച്ച പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ 'ആസ്അലർട്ടിന്റെ' (AusAlert) രാജ്യവ്യാപക പരീക്ഷണം പൂർത്തിയായി. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഫോണുകളിലും സ്മാർട്ട് ഉപകരണങ്ങളിലും ഒരേസമയം 10 സെക്കൻഡ് നീണ്ടുനിന്ന കടുത്ത സൈറൺ ശബ്ദവും സന്ദേശവും അയച്ചാണ് സിസ്റ്റം പരിശോധിച്ചത്.
രാജ്യത്തെ 94 ശതമാനം മൊബൈൽ ടവറുകളിലൂടെയും ഈ പരീക്ഷണ മുന്നറിയിപ്പ് വിജയകരമായി പ്രക്ഷേപണം ചെയ്യാൻ സാധിച്ചതായി എമർജൻസി മാനേജ്‌മെന്റ് മന്ത്രി ക്രിസ്റ്റി മക്ബെയ്ൻ (Kristy McBain) അറിയിച്ചു. പരീക്ഷണത്തിനിടെ ചില ഉപകരണങ്ങളിൽ ശബ്ദം കേട്ടില്ലെന്നും ചിലർക്ക് സന്ദേശം ലഭിച്ചില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, സാങ്കേതിക തിരുത്തലുകൾ വരുത്തി വരുന്ന ഒക്ടോബറോടെ ആസ്അലർട്ട് സംവിധാനം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ബോർക്കാസ്റ്റിംഗ് കോർപ്പറേഷൻ (ABC) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്നാണ് മൊബൈൽ ശൃംഖല വഴിയുള്ള ഈ ബ്രോഡ്കാസ്റ്റ് സംവിധാനം നടപ്പിലാക്കുന്നത്.