Anthropic Reuters: Dado Ruvic/Illustration
Australia

ഓസ്‌ട്രേലിയക്കാർക്ക് വിലക്ക്; ആന്ത്രോപിക്കിന്റെ അത്യാധുനിക എഐ മോഡലുകൾ ട്രംപ് ഭരണകൂടം പൂട്ടി

പൊതുജനങ്ങൾക്ക് നൽകാൻ 'അതീവ അപകടകരമാണ്' എന്ന് കമ്പനി മുൻപ് വിലയിരുത്തിയ ഈ മോഡലുകൾ അടുത്തിടെയാണ് ഓസ്‌ട്രേലിയൻ വിപണിയിൽ ലഭ്യമാക്കിത്തുടങ്ങിയിരുന്നത്.

Elizabath Joseph

സിഡ്‌നി: ആഗോളതലത്തിൽ വലിയ തരംഗമായി മാറിയ ആന്ത്രോപിക് (Anthropic) കമ്പനിയുടെ ഏറ്റവും പുതിയതും വികസിതവുമായ 'ഫേബിൾ 5' , 'മൈത്തോസ് 5' എന്നീ എഐ മോഡലുകൾക്ക് അമേരിക്കൻ സർക്കാർ വിലക്കേർപ്പെടുത്തി. വിദേശ പൗരന്മാർക്ക് ഈ മോഡലുകൾ നൽകുന്നത് അടിയന്തിരമായി തടയണമെന്ന് വ്യക്തമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം കമ്പനിക്ക് പ്രത്യേക കയറ്റുമതി നിയന്ത്രണ നിർദ്ദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കമ്പനികൾക്കും വ്യക്തികൾക്കും ഈ എഐ മോഡലുകൾ ലഭ്യമാകാതെയായി. പൊതുജനങ്ങൾക്ക് നൽകാൻ 'അതീവ അപകടകരമാണ്' എന്ന് കമ്പനി മുൻപ് വിലയിരുത്തിയ ഈ മോഡലുകൾ അടുത്തിടെയാണ് ഓസ്‌ട്രേലിയൻ വിപണിയിൽ ലഭ്യമാക്കിത്തുടങ്ങിയിരുന്നത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് അതിർത്തി കടന്നുള്ള എഐ സാങ്കേതികവിദ്യയുടെ വിതരണത്തിന് അമേരിക്ക തടയിട്ടിരിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളികളായ 'ഫൈവ് ഐസ്' (Five Eyes - യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്) സഖ്യരാജ്യങ്ങളെ ഇത്തരം വിദേശ വിദ്വേഷ നിയമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും, തന്ത്രപ്രധാനമായ ഈ സാങ്കേതികവിദ്യ ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇത്തരം അതിനൂതന മോഡലുകൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയായാൽ അവയുടെ റിലീസ് തടയാൻ സർക്കാരുകൾക്ക് അവകാശമുണ്ടെന്ന് ആന്ത്രോപിക് സി.ഇ.ഓ ഡാരിയോ അമോദെയ് വ്യക്തമാക്കിയെങ്കിലും, തങ്ങളെ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച യുഎസ് പ്രതിരോധ വകുപ്പിന്റെ തീരുമാനത്തിനെതിരെ കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്.

നിയമക്കുരുക്കിലും അന്വേഷണത്തിലും ഓപ്പൺഎഐ

മറുവശത്ത്, ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐയും യുഎസിൽ കടുത്ത നിയമനടപടികൾ നേരിടുകയാണ്. പരസ്യങ്ങൾ, ഉപഭോക്തൃ ആരോഗ്യവിവരങ്ങൾ കൈകാര്യം ചെയ്യൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡാറ്റാ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയുടെ ആഭ്യന്തര പോളിസികൾ ഹാജരാക്കാൻ ന്യൂയോർക്ക് അറ്റോർണി ജനറൽ കമ്പനിക്ക് സബ്‌പോണ അയച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയുടെ സുരക്ഷയെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ഫ്ലോറിഡ സംസ്ഥാനം കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടാതെ, ചാറ്റ്ജിപിടിയുടെ നിർദ്ദേശങ്ങൾ കേട്ട് സ്വന്തം മകൾ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ഒരു കനേഡിയൻ സ്വദേശിനിയും കമ്പനി സി.ഇ.ഓ സാം ആൾട്ട്മാനെതിരെ യുഎസ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറോടെ 1 ട്രില്യൺ ഡോളർ മൂല്യത്തിൽ വമ്പൻ ഐ.പി.ഒ നടത്താൻ ഒരുങ്ങുന്ന ഓപ്പൺഎഐക്ക് ഈ നിയമപ്രശ്നങ്ങൾ വലിയ തിരിച്ചടിയാണ്.

SCROLL FOR NEXT