മെൽബൺ: സ്‌റ്റേഡിയങ്ങളിലേക്ക് കടക്കാൻ ഇനി പേപ്പർ ടിക്കറ്റോ മൊബൈൽ ക്യൂആർ കോഡോ വേണ്ട, നിങ്ങളുടെ മുഖം കാണിച്ചാൽ മതി. ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗ് ക്ലബ്ബുകളും പ്രമുഖ ഇവന്റ് സംഘാടകരും കായിക മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കും പ്രവേശനം വേഗത്തിലാക്കാൻ 'ഫേഷ്യൽ റെക്കഗ്നിഷൻ' സാങ്കേതികവിദ്യ നടപ്പിലാക്കാൻ ഒരുങ്ങുന്നു.
അമേരിക്കൻ കമ്പനിയായ 'വിക്കറ്റ്' (Wicket) വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ നിലവിൽ ജീലോങ് ക്യാറ്റ്‌സ് ടീമിന്റെ ജി.എം.എച്ച്.ബി.എ സ്റ്റേഡിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രവേശനം വേഗത്തിലാക്കുമെന്നതാണ് ഇതിന്റെ പ്രധാന മേന്മയായി കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഇതിനായി ആളുകളുടെ ബയോമെട്രിക് ഡാറ്റ (Biometric data) ശേഖരിക്കുന്നതും, റിവാർഡ് പോയിന്റുകൾ നൽകി ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നതും വലിയ സ്വകാര്യതാ ലംഘനത്തിന് വഴിവെക്കുമെന്ന് 'യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്‌നി'യിലെ (UTS) സാങ്കേതിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനും പരസ്യ കമ്പനികൾക്ക് ചോരാനും സാധ്യതയുണ്ടെന്നാണ് സ്വകാര്യതാ വക്താക്കളുടെ പ്രധാന ആശങ്ക.