Free Range Eggs ABC Rural: Justine Longmore
Australia

പക്ഷിപ്പനി ഭീതി: 'ഫ്രീ റേഞ്ച്' മുട്ടകളുടെ ലേബലിംഗിൽ ഇളവുകൾ നീട്ടി ഓസ്‌ട്രേലിയൻ ഉപഭോക്തൃ കമ്മീഷൻ

സാധാരണയായി ഹെക്ടറിന് 10,000 കോഴികളിൽ കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ മേഞ്ഞുനടക്കാൻ അനുവാദമുള്ള ഫാമുകൾക്കാണ് ഫ്രീ റേഞ്ച് ലേബൽ ഉപയോഗിക്കാൻ അനുമതിയുള്ളത്

Elizabath Joseph

മെൽബൺ: രാജ്യത്ത് H5 പക്ഷിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, കോഴികളെ കൂട്ടിൽ പൂട്ടിയിട്ട് വളർത്തുന്ന കർഷകർക്ക് 'ഫ്രീ റേഞ്ച്' (Free-range) ലേബലിൽ മുട്ടകൾ വിൽക്കുന്നതിനുള്ള നിയമപരമായ ഇളവുകൾ ദീർഘിപ്പിച്ച് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC). സാധാരണയായി ഹെക്ടറിന് 10,000 കോഴികളിൽ കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ മേഞ്ഞുനടക്കാൻ അനുവാദമുള്ള ഫാമുകൾക്കാണ് ഫ്രീ റേഞ്ച് ലേബൽ ഉപയോഗിക്കാൻ അനുമതിയുള്ളത്. എന്നാൽ വൈറസ് ബാധ തടയാൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം കോഴികളെ പൂർണ്ണമായും ഷെഡ്ഡുകളിൽ സംരക്ഷിക്കുന്ന കർഷകർക്കെതിരെ പരസ്യ തെറ്റിദ്ധരിപ്പിക്കൽ കുറ്റം ചുമത്തി നിയമനടപടി സ്വീകരിക്കില്ലെന്ന് ACCC ഡെപ്യൂട്ടി ചെയർ മിക്ക് കീഗ് അറിയിച്ചു.

നിലവിൽ വ്യാവസായിക കോഴിഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യമൃഗങ്ങളിലും കടൽപ്പക്ഷികളിലും രോഗം വേഗത്തിൽ പടരുന്നതിനാൽ മുൻകരുതൽ അനിവാര്യമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ കോഴികളെ കൂട്ടിനുള്ളിൽ സൂക്ഷിക്കുകയാണെന്ന വിവരം വ്യാപാരികളെയും ഉപഭോക്താക്കളെയും അറിയിക്കാൻ കർഷകർക്ക് ബാധ്യതയുണ്ടെന്ന് ACCC ചൂണ്ടിക്കാട്ടുന്നു. പുതിയ നിർദ്ദേശം ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെങ്കിലും പക്ഷിപ്പനി ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം ലേബലിംഗ് ഇളവ് തുടരാനാണ് തീരുമാനം.

SCROLL FOR NEXT