സിഡ്‌നി: ഓസ്‌ട്രേലിയയിലെ ഒരു പൊതു ലൈബ്രറിയിൽ നിന്ന് ഒന്നര നൂറ്റാണ്ട് (150 വർഷം) മുൻപ് കാണാതായ പുസ്തകം അത്ഭുതകരമായി തിരികെ ലഭിച്ചു. വീടിന്റെ ചിമ്മിനിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ പുസ്തകമാണ് പതിറ്റാണ്ടുകൾക്ക് ശേഷം കയാമ (Kiama) പബ്ലിക് ലൈബ്രറിയിലേക്ക് തിരികെയെത്തിയത്. ഇത്രയും ദീർഘകാലത്തിന് ശേഷം ഒരു പുസ്തകം തിരികെ ലഭിക്കുന്നത് ലൈബ്രറിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണെന്ന് കയാമ ലൈബ്രറി മാനേജർ മിഷേൽ ഹഡ്‌സൺ വ്യക്തമാക്കി.
1858-ൽ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ആഥൻസ്' (Antiquities of Athens) എന്ന പുസ്തകമാണ് റോസ് സിമ്മൺസ് എന്ന പ്രാദേശികവാസി ലൈബ്രറിക്ക് കൈമാറിയത്. സ്വന്തം വീടിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഫയർപ്ലേസിനുള്ളിലെ ഒരു ടീ ക്രേറ്റിൽ നിന്നാണ് ഇദ്ദേഹത്തിന് പുസ്തകം ലഭിച്ചത്. തന്റെ മുത്തശ്ശന്റെ പിതാവായ ജോൺ സിമ്മൺസ് ആയിരിക്കും 1870-കളിൽ ഈ പുസ്തകം എടുത്തു കൊണ്ടുപോയതെന്നാണ് റോസ് കരുതുന്നത്.
1870-കളിലെ ലൈബ്രറി നിയമപ്രകാരം വൈകുന്ന ഓരോ ആഴ്ചയ്ക്കും 3 പെൻസ് വീതമായിരുന്നു പിഴ. ഇന്നത്തെ പണപ്പെരുപ്പം കണക്കാക്കിയാൽ ഈ പുസ്തകത്തിന് ഏകദേശം 28,000 ഓസ്‌ട്രേലിയൻ ഡോളർ (അതായത് ഏകദേശം 19,500 യു.എസ് ഡോളർ) പിഴ നൽകേണ്ടി വരും. എന്നാൽ ഈ തുക ഈടാക്കില്ലെന്ന് ലൈബ്രറി അധികൃതർ വ്യക്തമാക്കി. അപൂർവ്വമായ ഈ പുസ്തകം ഇനി ആർക്കും വായ്പ നൽകില്ലെന്നും ലൈബ്രറിയുടെ ലോക്കൽ ഹിസ്റ്ററി വിഭാഗത്തിൽ പ്രത്യേകമായി സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.